Monday, 12 November 2018

ഹേതുതത്വം

കാര്യകാരണബന്ധം എന്നത് വിശദീകരണങ്ങളുടെ ഒരു പൂർവ്വനിലമയാണ്. ശാസ്ത്രത്തിൽ മാത്രമല്ല മന്ത്രവാദത്തിൽപോലും ഇത് ഒരു മുൻനിലമയാണ്. ഒരു പ്രവർത്തനം അല്ലെങ്കിൽ സംഭവം മറ്റൊന്നിനെ അതായത് അതുവരെ ഇല്ലാതിരുന്ന ഒന്നിനെ ആവിർഭവിപ്പിക്കുന്നു എന്നതാണല്ലോ ഏറ്റവും ന്യൂനതമമായി പറഞ്ഞാൽ കാര്യകാരണ ബന്ധം എന്ന നിലയ്ക്ക് നാം മനസ്സിലാക്കുന്നത്.  ഉദാഹരണത്തിനു, രോഗം വരുന്നതിന്റെ കാരണം ദൈവകോപമോ വൈറസ് ബാധയോ ആയി ഗണിക്കുമ്പോൾ നാം കാര്യകാരണബന്ധത്തിലൂന്നുകയാണ് ചെയ്യുന്നത്. പ്രതിഭാസങ്ങളെ കാര്യകാരണപരമായി വിശദീകരിക്കുക എന്നത് ശാസ്ത്രത്തിൻറെ പ്രധാന പ്രവർത്തനമാണ്. സംഭവിക്കുന്നതിന് കാരണമുണ്ട് എന്ന് കരുതേണ്ടത് മേല്പറഞ്ഞ വിശദീകരണത്തിന്റെ മുൻനിലമയാണ്. അതായത് സംഭവങ്ങൾ തമ്മിൽ ഏതോ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധങ്ങളിൽ പ്രതിഭാസത്തെ വിശദീകരിക്കുന്നതിനു പര്യാപ്തമായി നാം കരുതുന്ന ബന്ധങ്ങളിലോന്നാണ് കാര്യകാരണബന്ധം.1
    കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തെ അഥവാ സംഭവിച്ചതും സംഭവിച്ചതിനു നിദാനമായതും തമ്മിലുള്ള ബന്ധത്തെവിശേഷിപ്പിക്കുന്ന തത്വത്തെ ഹേതുതത്വം (Principle of Causality) എന്നുവിളിക്കാം. ഹേതുതത്വത്തിന്റെ സാധുത ആധുനികശാസ്ത്രത്തിന്റെ മുൻനിലയാണ്. എന്നാൽ, എന്താണ് ഹേതുതത്വം? അതായത് ചായയ്ക്ക് ചൂടു കൂടിയയതാണ് നാവു പൊള്ളിയതിന്റെ കാരണം എന്നെല്ലാം പറയുമ്പോൾ “കാരണം” എന്ന പ്രയോഗത്തിന്റെ താത്വികമായ അർത്ഥമെന്താണ്?
ഹേതുതത്വം
എന്താണ് ഹേതുതത്വം എന്ന ചോദ്യം ആയതിനെ  പൂർവ്വകല്പന ചെയ്യുന്നു. അതുകൊണ്ട്,  എന്തിന്നെയാണ് ഹേതുബന്ധം എന്ന് പരിഗണിക്കുന്നത് എന്നാണ് പരിശോധിക്കേണ്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡേവിഡ് ഹ്യൂം എന്ന സ്കോട്ടിഷ് ചിന്തകന്റെ ആലോചനകളാണ് നാം ഇവിടെ പരിഗണിക്കുന്നത്.

അറിവിനെപ്പറ്റിയാണ് ഹ്യൂം പറഞ്ഞു തുടങ്ങുന്നത്. അറിവിനെ രണ്ടായി തിരിക്കാം.
  1. വസ്തുതാപരം (Matters of Fact): വസ്തുതകളെ അല്ലെങ്കിൽ ലോകത്തെപ്പറ്റിയുള്ള അറിവ്.2 
  2. സങ്കൽപനപരം (Relation of Ideas): ആശയങ്ങൾ അല്ലെങ്കിൽ സങ്കല്പനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അറിവ്. 
ഈ അറിവുകളുടെ സ്വഭാവത്തിലും അവ ആർജ്ജിക്കുന്ന രീതിലും സാരമായ വ്യത്യാസങ്ങളുണ്ട്. വസ്തുതാപരമായ അറിവ് അഥവാ ലോകത്തെപ്പറ്റിയുള്ള അറിവ്  ഐന്ദ്രിയമാണ് (perceptual). ഇത് ഇന്ദ്രിയങ്ങളിടെ മാത്രം സാധ്യമാകുന്നതാണ്. അതായത് ആനുഭവികമാണ്. ഉദാഹരണം പഞ്ചസാര മധുരിക്കും. ഇത്, ഇന്ദ്രിയപരമായല്ലാതെ ആലോചനയിലൂടെ മാത്രമായി ലഭിക്കുകയില്ല. എന്നാൽ സങ്കൽപനപരമായ അറിവിനു ആലോചന മാത്രം മതിയാകും. ഉദാഹരണം: ഏത് യൂക്ലിഡിയൻ ത്രികോണത്തിലേയും ആന്തര കോണുകളുടെ ആകെത്തുക 180 ഡിഗ്രിയാണ്. ഇത്, യൂക്ലിഡിയൻ  ജ്യാമിതീയവ്യവസ്ഥയുടെ സ്വയംസിദ്ധതത്വങ്ങളിൽ (axioms) നിന്നും നിർദ്ധാരണം ചെയ്ത് എടുക്കുന്നതാണ്. അതാകട്ടെ ഇന്ദ്രിയനിഷ്ഠമല്ല. അതുകൊണ്ടുതന്നെ, ദേശകാലോപരിയായ സുനിശ്ചിതമായ അറിവാണിത്. എന്നാൽ വസ്തുതാപരമായ അറിവുകൾക്ക് അതായത് ആനുഭവികമായ അറിവുകൾക്ക് ഈ സുനിശ്ചിതത്വമില്ല. അതിന്റെ ഒരു കാരണം ഇന്ദ്രിയങ്ങളുടെ പ്രവർത്തനം ആയതിനെ ബാധിക്കും എന്നതാണ്. ഉദാഹരണത്തിന് പഞ്ചസാര ചിലപ്പോഴെങ്കിലും മധുരം തോന്നിപ്പിക്കാതിരിക്കാം. കടുത്ത പനിയുള്ള അവസരത്തിൽ ഇത്തരം രുചിഭേദം തോന്നാം. ആയതിനാൽ, പഞ്ചസാരയ്ക്ക് രുചി മധുരമല്ലാതുള്ള ഒരവസ്ഥ സങ്കല്പിക്കാവുന്നതാണ്. ഈ സങ്കല്പം വൈരുദ്ധ്യങ്ങൾ ഉണ്ടാക്കുന്ന ഒന്നല്ല.എന്നാൽ യൂക്ലിഡിയൻ ജ്യാമിതിയിൽ ഒരു ത്രികോണത്തിലെ ആന്തരകോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കൂടുകയോ കുറയുകയോ ചെയ്യുന്നത് അനുമിതമല്ല.കാരണം അത്തരമൊരു ആലോചന നമ്മെ വൈരുദ്ധ്യത്തിലേക്ക് നയിക്കും. വൈരുദ്ധ്യജനകമായ ആലോചനകൾ യുക്തിപരമല്ലാത്തതുകൊണ്ട് അഥവാ  താർക്കികമായി  സാധുവല്ലാത്തതുകൊണ്ട്, ഒഴിവാക്കേണ്ടതുണ്ട്.ഹ്യൂമിന്റെ കാഴ്ചപ്പാടിൽ വൈരുദ്ധ്യജനകമല്ലാത്തതെല്ലാം സങ്കൽപ്പിക്കാവുന്നതാണ്. അവയെല്ലാം സാധുതയുള്ളതുമാണ്. ഹ്യൂമിന്റെ അഭിപ്രായത്തിൽ നമ്മുടെ അറിവുകൾ വസ്തുതാപരമോ സങ്കല്പനപരമോ ആയിരിക്കും. ഇവയല്ലാതെ മൂന്നാമതൊരുതരം അറിവ് സാധ്യമല്ല.  ഇന്ദ്രിയപരമായ അറിവുകളിൽ നിന്നും സങ്കല്പനങ്ങൾ ഉണ്ടാക്കുകയും അവയെ പലതരത്തിൽ ബന്ധിപ്പിക്കുകയും ചെയ്ത് നാം പുതിയ പുതിയ  അറിവുകൾ ഉണ്ടാക്കിയെന്നു വരാം. അപ്പോഴൊക്കെയും ലോകത്തെപ്പറ്റിയുള്ള അല്ലെങ്കിൽ വസ്തുതകളെ പറ്റിയുള്ള നമ്മുടെ അറിവിന്റെ പ്രമാണം ഇന്ദ്രിയമായിരിക്കും. ഈ പശ്ചാത്തലത്തിൽ  നമുക്ക് ഹേതുതത്വത്തെ പരിശോധിക്കാം.
     ഹേതുബന്ധം സങ്കല്പപനരമായ അല്ലെങ്കിൽ കേവലം ആശയപരമായ ഒരു  വിവരമല്ല. അതായത്, ത്രികോണത്തിന്റെ സവിശേഷതകളെപ്പോലെ ആലോചനകൊണ്ടു മാത്രം സിദ്ധമായ ഒന്നല്ല കാര്യകാരണബന്ധം. എന്തെന്നാൽ കാര്യകാരണബന്ധം ലോകത്തെപ്പറ്റിയാണ്. അഥവാ, ഹേതുബന്ധത്തെ മനസ്സിലാക്കുന്നത് ലോകത്തുണ്ടാകുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധമായാണ്. ലോകത്തെപ്പറ്റിയായതുകൊണ്ടുതന്നെ ഇത് ആലോചനയിലൂടെ മാത്രം ലഭ്യമാവുകയില്ല. ഉദാഹരണത്തിന്, തീയിൽ തൊട്ടാൽ പൊള്ളും എന്നത് ആനുഭവികമായി മാത്രം ലഭിക്കുന്ന ഒന്നാണ്. തീയും പൊള്ളലും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവമായി മാത്രം ലഭിക്കുന്ന ഒന്നാണ്. 
ഹേതുബന്ധം ലോകത്തെപ്പറ്റിയായിരിക്കുകയും, ആയതിനെ അറിയുന്നതിന് ആനുഭവികത അനിവാര്യവുമാണെങ്കിൽ, എന്തിന്നെയാണ് ഹേതുബന്ധമായി കണക്കാക്കുന്നത് എന്ന് പരിശോധിക്കാം. മൂന്ന് ഉപാധികൾ  ഒത്തുവരുമ്പോഴാണ് നാം ഒരു സംഭവത്തെ മറ്റൊന്നിന്റെ കാരണമായി ഗണിക്കുന്നത്.
  1. സംഭവങ്ങൾ സ്ഥാനികമായി സമീപസ്ഥം ആയിരിക്കുക (Spacial Contiguity).
  2. സംഭവങ്ങൾ സമയക്രമത്തിൽ സമീപസ്ഥം ആയിരിക്കുക (Temporal Proximity). 
  3. സംഭവങ്ങൾ തമ്മിൽ അനിവാര്യമായ പരസ്പരബന്ധം ഉണ്ടായിരിക്കുക (Relation of Necessity).
രണ്ടു കാര്യങ്ങൾ ഒന്നിനുശേഷം മറ്റൊന്ന് എന്നവിധത്തിൽ അടുത്തടുത്ത ഇടങ്ങളിലായി സംഭവിക്കുക എന്നത് കാര്യകാരണപരമായി അവയെ ബന്ധിപ്പിക്കുന്നതിന് അനിവാര്യമായ മുൻനിലമയാണ്. അതായത്, ഏതൊന്നിന്റേയും കാരണമായി വർത്തിക്കുന്നത് എന്താണോ അത് സമയക്രമത്തിൽ ആദ്യം സംഭവിച്ചിരിക്കണം. മാത്രവുമല്ല, രണ്ടു സംഭവങ്ങളും സ്ഥാനികമായി അടുത്തടുത്ത് നടക്കുന്നവ ആയിരിക്കണം. ഉദാഹരണത്തിനു, കൊച്ചിയിൽ പെരുമഴ പെയ്തത് തിരുവനന്തപുരത്ത് ഒരു കെട്ടിടം തകരുന്നതിന്റെ കാരണമായി ഗണിക്കാവുന്നതല്ല. സമയപരമായും സ്ഥാനികമായും സമീപസ്ഥമായിരിക്കുക എന്നീ ഉപാധികളോടൊപ്പം ഒന്നാമത്തെ സംഭവത്തിന് തുടർച്ചയായി രണ്ടാമത്തേത് സംഭവിച്ചുകൊണ്ടേയിരിക്കുക എന്നത്  അവ തമ്മിൽ ഹേതുബന്ധം സംസ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതായത് ഒന്നാമത്തെ സംഭവം എപ്പോഴെല്ലാം ഉണ്ടാകുന്നോ അപ്പോഴെല്ലാം അതിനെത്തുടർന്ന് രണ്ടാമത്തേത് ഉണ്ടാകണം. അഥവാ രണ്ടു സംഭവങ്ങൾക്കുമിടയിൽ സുനിശ്ചതവും അനിവാര്യവുമായ ഒരു ബന്ധം വേണം. ഈ സുനിശ്ചിതത്വം അല്ലെങ്കിൽ അനിവാര്യത ഇല്ലെങ്കിൽ സംഭവങ്ങളെ കാര്യകാരണപരമായി ബന്ധപ്പെടുത്താനാകില്ല. ഈ സങ്കല്പനത്തിന്റെ അടിസ്ഥാനത്തിലാണ്, നാം പരീക്ഷണങ്ങളെ ആവർത്തിച്ചുറപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിൽ ഒരേതരത്തിലുള്ള കാര്യങ്ങൾ ഒരേതരം ഫലം ഉണ്ടാക്കണം എന്നാണ് പറഞ്ഞു വന്നത്. അതായ്, മത്തനാണ് കുത്തിയതെങ്കിൽ മത്തൻതന്നെ വിളയണം. വൈറൽപനിയ്ക്ക് ഒരിക്കൽ ഫലിച്ച മരുന്ന് പിന്നീടുപയോഗിക്കുമ്പോഴും ഫലിക്കണം. അല്ലെങ്കിൽ, ഓരോ തവണ വൈറൽപനി വരുമ്പോഴും നാം പുതിയ മരുന്നുകൾ കണ്ടെത്തേണ്ടതായി വരും. ഈ സുനിശ്ചിതത്വമാണ്, കാര്യകാരണബന്ധത്തിന്റെ നട്ടെല്ല്.  എന്നാൽ, സുനിശ്ചിതത്വം എങ്ങിനെയാണ് ഉറപ്പിക്കുന്നത്?
    ഇതുവരെയുള്ള നമ്മുടെ അനുഭവങ്ങളിൽ മത്തൻ കുത്തിയപ്പോഴെല്ലാം മത്തൻമാത്രമാണ് വിളഞ്ഞത്. എന്നാൽ, എപ്പോഴെല്ലാം മത്തൻ നടുന്നുവോ അപ്പോഴെല്ലാം മത്തൻ തന്നെ വിളയണം എന്ന ഉറപ്പാണ് നമുക്ക് വേണ്ട്. ലോകം ഇതുവരെ എങ്ങിനെയായിരുന്നോ പ്രവർത്തിച്ചിരുന്നത് അതേപോലെതന്നെ തുടർന്നും പ്രവർത്തിക്കും എന്ന ധാരണയാണ് ഇത്. ഹ്യൂം ഇതിനെ  പ്രകൃതിയുടെ ഏകരൂപത (Uniformity of Nature) എന്നു വിളിച്ചു. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നേപോലെതന്നെ തുടരും എന്ന് സങ്കൽപിക്കുന്നത്. എന്നാൽ, പ്രകൃതിയുടെ ഏകരൂപതയെ സാധുവാക്കുന്നത് എന്താണ്? അനുഭവങ്ങളിലെ സാജാത്യതയാണ് നാം പ്രകൃതിയുടെ ഏകരൂപത സങ്കൽപിക്കുന്നതിന്റ അടിസ്ഥാനം. അതായത്, നാം നട്ട മത്തൻ ഒരിക്കൽപ്പോലും മത്തനല്ലാതെ കുമ്പളമോ ചക്കയോ തന്നിട്ടില്ല. പക്ഷേ, മറ്റൊരു തരത്തിൽ പെരുമാറുന്നതിനു ലോകത്തെ വിലക്കുന്നതായി എന്താണുള്ളത്? അല്ലെങ്കിൽ, അങ്ങനെ ആലോചിക്കുന്നതിൽ നിന്നും നമ്മെ വിലക്കുന്നതായി എന്താണുള്ളത്? അതായത്, മത്തൻ കുത്തിയിട്ട് അടുത്ത വിളയിൽ അതിൽ നിന്നും കുമ്പളം ലഭിക്കുന്നതായി സങ്കൽപിക്കുന്നതിൽ എന്താണ് തെറ്റ്? അത്തരം ആലോചനയിൽ വൈരുദ്ധ്യനിഷ്ഠമായി ഒന്നുമില്ല. അങ്ങനെ ആലോചിക്കുമ്പോൾ ചിന്തയുടെ യാതൊരു തത്വത്തിൽ നിന്നും നാം വ്യതിചലിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അത് സങ്കൽപിക്കാവുന്നതും ആകയാൽ സാധുവുമാണ്.  നാളെ എന്നത് (വാരാനുള്ളത്) ആനുഭവികമല്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്.  ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നാമെടുക്കുന്ന അനുമാനമാണ് നാളെയും മുന്നന്നുഭത്തിനോട് യോജിക്കുന്ന തരത്തിൽ ലോകം പെരുമാറും എന്നത്. പ്രകൃതിയുടെ ഏകരൂപത എന്ന തത്വം ഉയോഗിച്ചാണ് നാം അനുഭവത്തിൽ ലഭിച്ചതിൽ നിന്നും നാളെയിലേക്ക് കുതിക്കുന്നത്.  ഈ തത്വമാകട്ടെ അനുഭവത്തിന്റെ സാജാത്യതയെ പൂർവ്വകല്പന ചെയ്യുന്നു. അനുഭവങ്ങളുടെ സാജാത്യത അതായത് മുന്നനുഭവങ്ങളോട് ലോകം തുടർന്നും അനുരൂപപ്പെടും എന്ന സങ്കല്പമാകട്ടെ പ്രകൃതിയുടെ ഏകരൂപതയെ പൂർവ്വകല്പന ചെയ്യുന്നു. ഇതൊരു വിഷമവൃത്തമാണ്. പ്രകൃതിയുടെ ഏകരൂപതയുള്ളതുകൊണ്ട് നാം അനുഭവങ്ങൾക്ക് സാജാത്യത കൽപിക്കുന്നു. അനുഭവങ്ങൾക്ക് സാജാത്യത കൽപിക്കുന്നതുകൊണ്ട് പ്രകൃതിയുടെ ഏകരൂപത സങ്കല്പിക്കുന്നു. ഇതിന്റെ അർത്ഥം വാസ്തുതാപരമായ അറിവുകളിലെ സുനിശ്ചിതത്വം എന്നത് ആനുഭവികമായി നമുക്ക് ലഭ്യമല്ല എന്നാണ്. ഇത് സൂചിപ്പിക്കുന്നത്, കാര്യകാരണബന്ധത്തിലെ സുനിശ്ചിതത്വം ആനുഭവികമായി ലഭ്യമല്ല എന്നും. ഇതിൽ നിന്നും ലിഭിയ്ക്കുന്ന ഹേതുതത്വത്തെക്കുറിച്ചുള്ള വാദത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഹേതുതത്വത്തിന്റെ സാധുത ആനുഭവികമാണ്. ഹേതുതത്വത്തിന്റെ മർമ്മം കാര്യകാരണങ്ങൾ തമ്മിലുള്ള സുനിശ്ചിതമായ ബന്ധുത്വവും. എന്നാൽ, ഈ സുനിശ്ചിതത്വം ആനുഭവികമായി ലഭ്യമല്ല. അതുകൊണ്ട്, കാര്യകാരണങ്ങൾ തമ്മിൽ സുനിശ്ചിതമായ ബന്ധമില്ല. സുനിശ്ചിതത്വം ഒഴിവാക്കിയാൽ, ലഭിക്കുന്നത് കേവലം സംവങ്ങളുടെ തുടർച്ചങ്ങല മാത്രമാണ്. അതായത്, ഒന്നിന്നുശേഷം മറ്റൊന്നെന്ന ക്രമത്തിൽ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിന്നു. ഇതിലധികമായി കാര്യകാരണബന്ധം ഇല്ല. ആകയാൽ, ഹ്യൂമിന്റെ അഭിപ്രായത്തിൽ, ഹേതുതത്വം എന്നത് മനുഷ്യരുടെ മനോവൃത്തിമാത്രമാണ്.

1.രണ്ട് സംഭവങ്ങൾ തമ്മിൽ പലതരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകാം. സമയക്രമത്തിലെ മുൻപിൻ ബന്ധം (ആദ്യത്തേത്, അതിനു ശേഷത്തേത് തുടങ്ങിയവ) മുതൽ നടന്ന സ്ഥലങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി പലതരത്തിൽ സംഭവങ്ങൾക്കിടയിൽ ബന്ധം അരോപിക്കാം. ഇതെല്ലാം, വിശദീകരണക്ഷമതയുള്ളതാകണം എന്നില്ല. ഉദാഹരണത്തിനു, തുണി കഴുകിയിട്ടതിനു ശേഷം മഴപെയ്തു എന്നു കരുതുക. തുണികഴുകി എന്നത് മഴ ഉണ്ടാകുന്നതിന്റെ കാരണമല്ല. എന്നാൽ, ആദ്യത്തേത് രണ്ടാമത്തേത് എന്നിങ്ങനെയുള്ള ഒരു സമയക്രമബന്ധം ഇവയ്ക്കിടയിൽ നമുക്ക് കാണാനാകും.  
2. ഗണിതപരമായ വിവരങ്ങളെ ഗണിതവസ്തുതകളായി (mathematical facts) കണക്കാക്കാറുണ്ട്. എന്നാൽ, ഹ്യൂം ഇവയെ ആശയങ്ങളുടെ ലോകത്താണ് പരിഗണിക്കുന്നത്.  

കേരളീയം, നവംബർ. 2019. 

Reference
Hume, David. (1777). An Enquiry Concerning Human Understanding. Oxford University Press. Oxford. 2007.

Thursday, 8 November 2018

തത്വചിന്തയുടെ മരണം ചില മറുവാദങ്ങൾ

…most scientists tend to understand little more about science than fish about hydrodynamics-Imre Lakatose
തത്വചിന്ത മരിച്ചു (ഹോക്കിംങ്ങും മ്ലോഡിനോവും, 2010), തത്വചന്ത പ്രയോജനശൂന്യമായ ബൗദ്ധികവ്യായാമമാണ് (സ്റ്റീഫൻ വീൻബർഗ് 1994), ചരിത്രപരമായി നോക്കിയാൽ തത്വചിന്ത സയൻസിന്റെ പുരോഗതിക്കും തത്ഫലമായി മാനവപുരോഗതിക്കും വിഘാതമായിരുന്നു (നസീർ 2017) തുടങ്ങിയ തത്വചിന്താനിരാസങ്ങളുടെ വിമർശനമാണ് ഈ കുറിപ്പ് 1.
ആമുഖം
തത്ത്വചിന്തയുടെ മരണം പ്രഖ്യാപിച്ച  ഒട്ടനവധിപേർ മരിച്ചുപോയി എന്നത് തത്ത്വചിന്തയുടെ മരണത്തെപ്പറ്റി വിചാരിക്കാൻ നമ്മെ ഭയപ്പെടുത്തേണ്ടതില്ല. എന്നാൽ ‘സ്റ്റീഫൻ ഹോക്കിംഗ് മരിച്ചു’ എന്നതും ‘തത്ത്വചിന്ത മരിച്ചു എന്നതും’ തമ്മിലുള്ള വ്യത്യാസം  വ്യക്തമാക്കുവാൻ കഴിയുന്നില്ലെങ്കിൽ മരണത്തെപ്പറ്റിയുള്ള നമ്മുടെ ചിന്തകളെ നാം ഭയപ്പെടേണ്ടതുണ്ട്. എന്തെന്നാൽ, രൂപകാതിശയോക്തികളിൽ ചിന്ത കുരുങ്ങി പോകുന്നതിൻറെ മറ്റൊരുദാഹരണം മാത്രമായി നമ്മുടെ വിചാരങ്ങൾ ചുരുങ്ങും. അതുകൊണ്ട് തത്ത്വചിന്തയുടെ അല്ലെങ്കിൽ ഏതെങ്കിലും ഒരു അക്കാദമിക വിഷയത്തിൻറെ മരണം/സാംഗത്യരാഹിത്യം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഒരു അക്കാദമിക വിഷയത്തിൻറെ മരണം/സംഗത്യരാഹിത്യം എന്നതിനെ ഇനി പറയുന്ന രീതികളിൽ കാണാം എന്ന സങ്കൽപിക്കുക.
  1. ഒരു അനുശീലനം (Discipline) പഠിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നില്ല എങ്കിൽ അത് മരിച്ചു എന്നു പറയാം. Home Science അത്തരം ഒരു വിഷയമാണ്. ഒരു കാലത്ത് അക്കാദമികമായി പഠിച്ചിരുന്ന വിഷയമായിരുന്നു ഹോം സയൻസ്. പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു ഈ വിഷയം നടത്തിയിരുന്നത്. ഉദ്ദേശം ഉത്തമ കുഡുംബിനികളെ നിർമ്മിക്കൽ തന്നെ. ഇപ്പോൾ പ്രചാരത്തിലുള്ള വിഷയമല്ല ഇത്. ഇപ്പോൾ പ്രചാരത്തിലോ പ്രയോഗത്തിലോ ഇല്ലാത്ത വിഷയം എന്ന നിലയ്ക്ക് ഹോം സയൻസ് മരിച്ചു എന്നു പറയാം. എന്നാൽ ജ്യോതിഷം (Astrology) ഇങ്ങനല്ല. ആത് ഇപ്പോഴും പ്രയോഗത്തിലും പ്രചാരത്തിലുമുണ്ട്. തത്വചിന്തമരിച്ചു എന്ന് പറയുന്നത് ഹോംസയൻസ് മരിച്ചു എന്ന് പറയുംപോലെ ആകാം. എന്നാൽ, അക്കാദമിക വിഷയമായി ഇപ്പോഴും നിലവിലുള്ളതുകൊണ്ട് ഈ അർത്ഥത്തിൽ തത്വചിന്ത മരിച്ചിട്ടില്ല.
  2.  ഒരു അനുശീലനത്തിന് യാതൊരു പ്രയോഗികമൂല്യവും ഇല്ല എന്ന അർത്ഥത്തിൽ അത് മരിച്ചു എന്ന പറയാം. 
  3. ഒരു അനുശീലനത്തിന്റെ കീഴിൽ ഉണ്ടായിരുന്ന വിഷയങ്ങളെ പഠിക്കാൻ അത് അപര്യാപ്തമാവുകയും തത് വിഷയങ്ങളെ ഇതര അനുശീലനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക.
രണ്ടാമത്തേയും മൂന്നാമത്തേയും കാരണങ്ങളാലാണ് തത്വചിന്ത മരിച്ചു എന്ന് സ്റ്റീഫൻ ഹോക്കിംങ്ങും വീൻബർഗും അവകാശപ്പെടുന്നത്. ഹോക്കിംങ് ഒരുപടികൂടിക്കടന്ന് ശാത്രത്തിലുള്ള അറിവിന്റെ അപര്യാപ്തതയാണ് പല തത്വചിന്തകരേയും നയിക്കുന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.
തത്വചിന്താ നിരാസം2
സ്റ്റീഫൻ വീൻബർഗിന്റെ (1994) അഭിപ്രായത്തിൽ തത്വചിന്ത ഉപേക്ഷിക്കേണ്ടതിന്റെ പ്രധാനകാരണങ്ങൾ ഇനിപറയുന്നവയാണ്. 
  1. തത്വചിന്ത ശാസ്ത്രത്തിനു യാതൊരു ഉപകാരവും ചെയ്യുന്നില്ല. 
  2. പ്രാമാണികമായ പല തത്വചിന്താപാരമ്പര്യങ്ങളും ശാസ്ത്രപുരോഗതിയെ തടസപ്പെടുത്തുകയാണുണ്ടായിട്ടുള്ളത്. ഇത്തരം തത്വചിന്തകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും വിടുതലുണ്ടാക്കുക എന്നത് മാത്രമാണ് തത്വചിന്തകൊണ്ട് ശാസ്ത്രത്തിനുണ്ടായിട്ടുള്ള എക പ്രയോജനം. അതായത്, ഋണാത്മകമായാണ് തത്വചിന്ത ശാസ്ത്രത്തിനു ഉപകരിച്ചിട്ടുള്ളത്.
  3. തത്വചിന്ത ശാസ്ത്രീയമല്ല. 
  4. ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് ശാസ്ത്രദർശനപരമായ അന്വേഷണങ്ങൾ അദ്ദേഹത്തിനു ഉപകരിച്ചിട്ടേയില്ല. മാത്രവുമല്ല, ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയുള്ള ശാസ്ത്രദർശനത്തിലെ ആലോചനകൾ ശരിയല്ല എന്നും അദ്ദേഹം പറയുന്നു.
അവസാനത്തെ പരാതിയിൽ രണ്ടു പ്രശ്നങ്ങളുണ്ട്. (ആദ്യത്തെ മൂന്ന് എതിർപ്പുകളേയും നാം പിന്നീട് വിശദമായി പരിഗണിക്കും). ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി ആലോചിക്കുന്നത് ശാസ്ത്രഗവേഷണമല്ല. ശാസ്ത്രദർശനമാണത്. അതായത് തത്വചിന്ത ചെയ്തുകൊണ്ടാണ് വീൻബർഗ്  അതിനെ നിഷേധിക്കുന്നത്.  ഇത് നാം മുന്നേ പരിചയപ്പെട്ട അരിസ്റ്റോട്ടിലിന്റെ വിഷമവൃത്തമാണ് (See footnote 2). ഇതിലും പ്രസക്തമാണ് രണ്ടാമത്തെ പ്രശ്നം. ശാസ്ത്രത്തിൻറെ രീതിശാസ്ത്രത്തെ കുറിച്ച് ശാസ്ത്രജ്ഞടേയും തത്വചിന്തകരുടേതുമായി സുദീർഘമായ ആലോചനകൾ ലഭ്യമാണ്. വീൻബർഗ് മുന്നോട്ടുവയ്ക്കുന്നത് അദ്ദേഹം സയൻസ് ചെയ്യുന്ന രീതിമാത്രമാണ്. ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങളെ ലാവണ്യപരമായി പരിഗണിക്കുക എന്ന ഐൻസ്റ്റീൻ മുതൽ ഒട്ടനവധിപേർ പ്രയോഗിച്ചിരുന്ന സിദ്ധാന്ത നിർമ്മിതിയുടെ മാതൃകയാണ് വീൻബർഗ് പരാമാർശിക്കുന്നത്. സയൻസിന്റെ രീതി അതാണ് എന്ന് അദ്ദേഹത്തിനു തോന്നാം. എന്നാൽ, വീൻബർഗിന്റെ രീതിശാസ്ത്രം ശാസ്ത്രജ്ഞർക്കിടയിൽ പോലും സർവസമ്മതമായ ഒന്നല്ല. സിദ്ധാന്തത്തിന്റെ ലാവണ്യത്തെ പിൻപറ്റുന്ന രീതി ഒരിക്കൽ വിജയിച്ചതും ഇപ്പോൾ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതുമാണെന്ന്  ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തങ്ങളുടെ തലമുറ,  ഒരുതരത്തിൽ, പരാജയപ്പെട്ട ശാസ്ത്രജ്ഞരുടെ തലമുറയാണ് എന്ന് പരിതപിക്കുന്ന ലീ സ്മോളിന്റെ The Trouble with Physics (2009) ഉം സബീൻ ഹോസേൻഫോൾഡറിന്റെ (Sabine Hossenfolder) Lost in Math: How beauty lead Physics Astray (2018) ലാവണ്യപരമായ സമീപനങ്ങളുടെ അപര്യാപ്തത വിവരിക്കുന്നുണ്ട്. അതായത്,  മത്സ്യം വെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന്  ജലത്തിൻറെ ബലതന്ത്രം അറിയാത്തതുപോലെയാണ് ശാസ്ത്രജ്ഞരുടെ ശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ എന്ന  ഇമ്രെ ലകറ്റോഷിന്റെ (Imre Lakatose) അഭിപ്രായത്തെ ശരിവയ്ക്കുന്നതാണ് വീൻബർഗാദികൾ ശാസ്ത്രത്തെപ്പറ്റി പറയുന്ന കഥകൾ. വീൻബർഗ് വാദിക്കും പോലെ നിഷഫലമാണോ തത്വചിന്ത എന്നാണ് ഇനി പരിശോധിക്കുന്നത്. ആദ്യമൂന്നു വിമർശനങ്ങൾക്കുമുള്ള സമാധാനം ഈ പരിശോധനയിലൂടെ ലഭ്യമാകും.
തത്വചിന്തയുടെ പ്രയോജനങ്ങൾ
പ്രയോജനത്തെപ്പറ്റിയുള്ള ചിന്തകൾ പൊതുവേ പ്രയോജനരഹിതമാണ്. പ്രയോജനം അല്ലെങ്കിൽ ഉപയോഗക്ഷമത എന്നതിന് പല മനസ്സിലാക്കപ്പെടലുകൾ ഉള്ളതിനാൽ ഏതുകാര്യവും ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലുമൊക്കെ പ്രയോജനപ്രദമായിരിക്കും. ഇത്തരത്തിലല്ല നാമിവിടെ പ്രയോജനത്തെ കാണുന്നത്. ഇതെപ്പറ്റി കൂടുതൽ പറയുന്നതിനു മുൻപ് തത്വചിന്ത സയൻസിനു പ്രയോജനപ്രദമാകേണ്ടതുണ്ടോ എന്നതിന്റെ ഉത്തരം വ്യക്തമാക്കേണ്ടതുണ്ട്. ശാസ്ത്രദർശനം ശാസ്ത്രജ്ഞർക്ക് ഉപയോഗപ്രദമായിരിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ശാസ്ത്രജ്ഞർക്ക് പ്രയോജനപ്പെടുക എന്നതാണ് ശാസ്ത്രദർശനത്തിന്റെ ലക്ഷ്യവും മൂല്യവും എന്ന് കരുതുന്നത് വലിയ പിഴവാണ്. കാരണം സയൻസിനെ സഹായിക്കുക എന്നതല്ല മറ്റു പഠനോദ്യമങ്ങളുടെ താല്പര്യം. ഉദാഹരണത്തിന്, ശാസ്ത്രചരിത്രം നാം പഠിക്കുന്നത് ശാസ്ത്രജ്ഞരെ സഹായിക്കുവാൻ വേണ്ടിയല്ല. ഇക്കാരണത്താൽ, ശാസ്ത്രചരിത്രം വിലകുറഞ്ഞ അല്ലെങ്കിൽ മൂല്യം കുറഞ്ഞ ഒരു പഠനവിഷയമാകുന്നില്ല.അതുപോലെതന്നെയാണ് ഇതര മാനവിക വിഷയങ്ങളും. സാഹിത്യവിമർശനത്തിന്റെ  ലക്ഷ്യം  കൂടുതൽ മികച്ച കവികളെ ഉണ്ടാക്കുക എന്നതല്ല. അഭികാമ്യമായ ഒരു ലക്ഷ്യമാണെങ്കിലും, സാഹിത്യവിമർശകരുടെ ആത്യന്തികമായ ലക്ഷ്യം മികച്ച കഥയോ കവിതയോ ഉണ്ടാക്കുകയല്ല മറിച്ച് ഉണ്ടായവകളിൽ നിന്നും മികവിനെ തിരിച്ചറിയുകയും മികവിന്ന്  മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ അതെന്തെന്ന് കണ്ടെത്തുകയുമൊക്കെയാണ്. അതുകൊണ്ട്, ശാസ്ത്രത്തിനു സഹായകരമല്ല എന്നത്  ശാസ്ത്രചരിത്രത്തിന്റേയും സാഹിത്യവിമർശനത്തിന്റേയും മൂല്യക്കുറവിനെ സൂചിപ്പിക്കുന്നില്ല. ശാസ്ത്രദർശനം മേൽപ്പറഞ്ഞ വിഷയങ്ങളെയൊക്കെപ്പോലെ സ്വയമേവ  നിലനിൽപ്പുള്ള ഒന്നാണ്.  ശാസ്ത്രജ്ഞർക്ക് ഉപകാരപ്പെടുക എന്നതല്ല  അതിൻറെ താല്പര്യം.  എന്നാൽ,  സാഹിത്യ വിമർശനം ചിലപ്പോഴൊക്കെ സർഗ്ഗാത്മകസാഹിത്യകാരന്മാരെ സഹായിക്കാറുള്ളതുപോലെ,  ശാസ്ത്രദർശനം ശാസ്ത്രജ്ഞർക്ക് സഹായകരമായി എന്നും വരാം. അതുകൊണ്ട്  ഏതെങ്കിലുമൊക്കെ ശാസ്ത്രജ്ഞർക്ക് തത്ത്വചിന്തയിലെ തങ്ങളുടെ അല്പജ്ഞാനം താന്താങ്ങളുടെ ഗവേഷണത്തിന് ഉപയോഗപ്രദമായില്ല എന്നത് തത്വചിന്തയെ, വിശേഷിച്ചും ശാസ്ത്രദർശനത്തെ, മൂല്യരഹിതമെന്ന് പറയുവാൻ പര്യാപ്തമായ കാരണമല്ല.  ശാസ്ത്രീയല്ല എന്ന വിമർശനത്തിനത്തിനും ഈ മറുപടി സാധുവാണ്.

ശാസ്ത്രദർശനത്തിന്  മൂന്നു തരത്തിൽ പ്രയോജനങ്ങൾ കാണുവാൻ കഴിയും.
  1. ജ്ഞാനശാസ്ത്രംപരം.
  2. സാമൂഹികം
  3. നൈതികം
 1. ജ്ഞാശാസ്ത്രപരമായ ഇടപെടലുകൾ
     ശാസ്ത്രത്തിൻറെ ചരിത്രം നോക്കിയാൽ അതൊരു അക്കാദമിക വിഷയമായി സ്വയംമാറിയതിനു ശേഷവും തത്വചിന്ത  അല്ലെങ്കിൽ തത്ത്വചിന്താപരമായ ആലോചനകൾ അതിൻറെ വളർച്ചയിൽ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കാണാനാകും. മികച്ച ഉദാഹരണങ്ങളിലൊന്ന്, ഒരുപക്ഷേ, ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അനുഭവമായിരിക്കും. 1905-ലെ  ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഉൾക്കൊള്ളുന്ന പ്രബന്ധം ആരംഭിക്കുന്നത്  ഒരു ചിന്താപരീക്ഷണത്തിലാണ് (Thought Experiment). അന്ന് ലഭ്യമായിരുന്ന മാക്സ്വെല്ലിന്റെ (James Clerk Maxwell) കാന്തിക ബലതന്ത്രത്തിൽ (Electro Dynamics)  ഒരു അസമമിതി (assymetry) ഉണ്ടെന്നു കാണിക്കുവാനാണ്  ഐൻസ്റ്റൈൻ ചിന്താപരീക്ഷണം ഉപയോഗിക്കുന്നത്. തുടർന്ന്, നിരീക്ഷണ വിധേയമല്ലാത്ത ഒന്നിനോടും സിദ്ധാന്തങ്ങൾ  സംവേദനക്ഷമമാകേണ്ടതില്ല  എന്ന പോസിറ്റുവിസ്റ്റുകളിൽനിന്നും പിന്തുടരുന്ന തത്വചിന്താപരമായ നിലപാട്  പ്രയോഗിക്കുന്നു. താത്വികമായ ഈ നിലപാട് കൂടാതെ ആപേക്ഷികതാ സിദ്ധാന്തം നിർദ്ധരിക്കുവാൻ സാധ്യമായിരുന്നില്ല. തത്ത്വചിന്തയുടെ ഗുണപരമായ ഒരു ഇടപെടലാണ് നാം കണ്ടത്.
     ഇതുപോലെതന്നെ മറ്റൊരു ഇടപെടലാണ്  ഫെമിനിസ്റ്റ് ചിന്തകൾ പരിണാമസിദ്ധാന്തത്തിന്റെ വ്യാഖ്യാനത്തിൽ നൽകിയത്. പുരുഷാധികാരകേന്ദ്രിതമായ സമീപനങ്ങൾ  മറച്ചുവച്ച, പരിണാമസിദ്ധാന്തത്തിന്റെ ജ്ഞാനശാസ്ത്രപരമായ ഇതര വ്യാഖ്യാനങ്ങളെ ഫെമിനിസ്റ്റുകളുടെ ഇടപെടലുകൾ മുന്നോട്ടുവയ്ക്കുകയുണ്ടായി (Okruhlik 1994). ബൗദ്ധികശേഷി ഗോത്രപരമായി വ്യതിയാനപ്പെടുന്നുവെന്നും  വെളുത്ത  യൂറോപ്യൻ പുരുഷനാണ് ഏറ്റവും കൂടുതൽ ബുദ്ധിയെന്നും കറുത്തവന് ജനിതകപരമായി ബൗദ്ധികശേഷി  കുറവാണ് എന്നും തെളിയിക്കാൻ ശ്രമിച്ച ശാസ്ത്രപ്രവർത്തനങ്ങളെയും നമുക്കിവിടെ ഓർക്കാവുന്നതാണ് (Gould). ശാസ്ത്രദർശനപരമായ ഇടപെടലുകൾ മേൽപ്പറഞ്ഞ ശാസ്ത്രീയമായ അബദ്ധങ്ങളെ  തിരുത്തുന്നതിൽ സവിശേഷമായ പങ്കു വഹിച്ചിട്ടുണ്ട്.
2. സാമൂഹികം
ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസം ശാസ്ത്രദർശനത്തിലെ ഒരു പ്രധാന വിഷയമാണ്. ശാസ്ത്രവും കപടശാസ്തരവും തമ്മിലുള്ള ശാസ്ത്രദർശനപരമായ ആലോചനകൾ കോടതിമുറിയിൽ പ്രയോജനപ്പെട്ടതിന്റെ ഒരു ഉദാഹരണമാണ് ഇനിപ്പറയുന്നത്.
    സ്കൂളുകളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിനോടൊപ്പം സൃഷ്ടിവാദവും (Creationism)  പഠിപ്പിക്കണമെന്ന് 1981 ൽ അമേരിക്കയിലെ അർകൻസാസ് സ്റ്റേറ്റ് നിയമനിർമ്മാണം നടത്തി  (Arkanസas Act 590). പരിണാമസിദ്ധാന്തത്തിനോളം ശാസ്ത്രീയമാണ്  സൃഷ്ടിവാദം എന്നതുകൊണ്ട് സൃഷ്ടിവാദവും ശാസ്ത്രമാണ് എന്നായിരുന്നു പുതുനിയമത്തിൻറെ രത്നചുരുക്കം. ഇതിനെതിരെ American Civil Liberties Union കോടതിയെ സമീപിച്ചു. പ്രസ്തുത കേസിൽ ഏതാണ് ശാസ്ത്രം എന്ന് നിശ്ചയിക്കുന്നതിന്,  American Civil Liberties Union മൈക്കിൾ  റൂസിൻറെ (Miichael Ruse)  സഹായം നേടുകയുണ്ടായി.  റൂസ് ഒരു തത്വചിന്തകനാണ്.  എന്തുകൊണ്ടാണ് സൃഷ്ടിവാദം ശാസ്ത്രമല്ല എന്ന റൂസിന്റെ വിദഗ്ധാഭിപ്രായത്തിന് ഈ വ്യവഹാരത്തിൽ പ്രാധാന്യമുണ്ടായിരുന്നു. റൂസിനോടൊപ്പം, സ്റ്റീഫൻ ഗൗൾഡ് അടക്കമുള്ള ശാസ്ത്രജ്ഞരും മൊഴികൊടുക്കുകയുണ്ടായി. ഒടുവിൽ, സൃഷ്ടിവാദം പഠിപ്പിക്കേണ്ടതില്ലെന്ന്  കോടതി വിധിച്ചു. തത്വചിന്തയുടെ സാമൂഹികമായ ഒരു ഇടപെടലാണ് നാം കണ്ടത്.
3. നൈതികം
മൂല്യബോധങ്ങൾ ശാസ്ത്രത്ിതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നില്ല എന്ന  തെറ്റിദ്ധാരണ ഇല്ലാത്തവർക്ക് ശാസ്ത്രം അതുയർത്തുന്ന നൈതിക പ്രശ്നങ്ങളെ പരിഹരിക്കാൻ ഉതകുകയില്ല എന്ന് വ്യക്തമാണ്.  ശാസ്ത്രത്തിൻറെ ജ്ഞാനശാസ്ത്രപരമായ  നിലമകളിൽ വിവിധങ്ങളായ  മൂല്യങ്ങൾ ഇടപെടുന്നുണ്ടെന്ന് ശാസ്ത്രദർശനത്തിൽ ഇന്ന് സുവിദിതമായ കാര്യമാണ്. വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളാണ്  ഇതിൻറെ മികച്ച ഉദാഹരണം.  ഇവയെ മാറ്റിനിർത്തിയാൽ പോലും,  ധാർമ്മികമായ ശരിയേത് എന്ന് ശാസ്ത്രത്തിന് ഉത്തരം പറയാനാകുമെന്ന തെറ്റിദ്ധാരണ ധാരാളമുണ്ട്.  സാം ഹാരിസിനെപ്പോലെയുള്ളവർ (ഹാരിസ് 2010) ഈ ധാരണക്കാരാണ്.  ശാസ്ത്രം വസ്തുലോകത്തെപ്പറ്റിയുള്ള അറിവും ധാരണയും നൽകുന്നുണ്ട്.  വസ്തുതകളിൽനിന്നും തുടർന്ന് എന്തുവേണമെന്ന തീരുമാനത്തിലേക്ക് എത്തുന്നതിന് ഒന്നിലധികം  സാധ്യതകൾ എല്ലായിപ്പോഴും ലഭ്യമാണ്.  ഉദാഹരണത്തിന് ഭിന്നലൈംഗികരുടെ പ്രശ്നം പരിഗണിക്കുക.  ഇന്ത്യയിൽ  സ്വവർഗലൈംഗികത  കുറ്റകരമല്ലാതാക്കിയാത് സമീപകാലത്താണ്.  എന്തുകൊണ്ട് ഒരാൾ സ്വവർഗാനുരാഗിയായി എന്നതിന്  ഉത്തരം നൽകാൻ ശാസ്ത്ര്ത്തിനു കഴിയും.  എന്നാൽ,  ഒരാൾ ജൈവികമായി എന്താണോ അതായിരിക്കുകയാണ്  നന്നെന്നും അതാണ് നൈതികമായ ശരിയെന്നും തീരുമാനമെടുക്കുന്നതിന് മേൽപ്പറഞ്ഞ  ശാസ്ത്രീയബോധ്യം പര്യാപ്തമല്ല.  ഇതിനെ മറ്റൊരുദാഹരണം കൊണ്ട് വ്യക്തമാക്കാം.  ഒരാൾ pedophile ആകുന്നത് എന്തുകൊണ്ടാണ് എന്ന് നാം ശാസ്ത്രീയമായി തെളിയിച്ചു എന്ന് കരുതുക.  ഇത് പക്ഷേ അയാൾ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന് ശരിവയ്ക്കുന്നില്ല. എന്താണ് എന്നതിൽ നിന്നും/എന്തുകൊണ്ടാണ് എന്നതിൽ നിന്നും  എന്തായിരിക്കണം എന്നതിലേക്ക് കുതിക്കുന്നത്  ഒരു യുക്ത്യാഭാസമാണ് (Fallacy). ഇതിൻറെ അർത്ഥം  നൈതികമായ ആലോചനകളിൽ ശാസ്ത്രത്തിന് പ്രാധാന്യം ഇല്ല എന്നല്ല.  മറിച്ച്,  ശാസ്ത്രം കൊണ്ടുമാത്രം പരിഹരിക്കാവുന്ന വിഷയമല്ല നൈതികത എന്നാണ്. അതായത് സകലതിനും ഉത്തരം കൈവശമുള്ള നിയന്താവല്ല ശാസ്ത്രം. ആകയാൽ തത്വചിന്ത ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.

Notes
  1.  തത്വചിന്തയുടെ മരണത്തെപ്പറ്റിയുള്ള തത്വചിന്തകരുടെ ആലോചനകൾ (ഉദാ:  Peter Unger. 2014. Empty Ideas.Oxford University Press) ഇവിടെ പരിഗണിച്ചിട്ടില്ല.
  2. തത്വചിന്തയുടെ സാംഗത്യരാഹിത്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക്  പാശ്ചാത്യലോകത്ത്  അരിസ്റ്റോട്ടിലിന്റെ  കാലത്തോളം പഴക്കമുള്ളതാണ്. തത്ത്വചിന്ത നിഷ്ഫലമായ ബൗദ്ധിക വ്യായാമമാണെന്നും അതിലേർപ്പെടുന്നവർ മറ്റു പലതരത്തിലും ഫലപ്രദമായി വിനിയോഗിക്കാവുന്ന കഴിവുകൾ പാഴാക്കുകയാണെന്നും  ഐസോക്രട്ടീസ്  (Isocrates) Antidosis എന്ന പുസ്തകത്തിൽ വിമർശിക്കുന്നു. ആകയാൽ, തത്വചിന്ത പരിശിലിപ്പിക്കുന്ന പ്ലേറ്റോയുടെ അക്കാദമിയ പൂട്ടി തത്വചിന്ത പരിശീലിപ്പിക്കൽ അവസാനിപ്പിക്കണം.ആയതിന്ന് മറുപടിയായി അന്ന് യുവാവായിരുന്ന അരിസ്റ്റോട്ടിൽ Protrepticus ൽ ഇങ്ങനെ എഴുതി. തത്വചിന്ത നിഷ്ഫലമാണെന്ന് വാദിക്കുമ്പോൾ ഒരാൾ തത്വചിന്തയാണ് ചെയ്യുന്നത്. അതായത് തത്വചിന്ത ചെയ്തുകൊണ്ടുമാത്രമേ  നിങ്ങൾക്ക് അതിനെ നിഷേധിക്കാനാവൂ. ഇതൊരു വിഷമവൃത്തമാണ്.  ഈ ഓർമ്മ പുതുക്കിയത്  ഇപ്പോൾ നടക്കുന്ന വാദങ്ങൾക്ക് പുതുമ തീരെ കുറവാണ് എന്നു കാണിക്കുന്നതിന് മാത്രമല്ല മറിച്ച്  നമ്മുടെ ബൗദ്ധികവ്യയാമങ്ങൾക്ക് പ്രാക്തനവും പ്രസക്തവുമായ ഉത്തരങ്ങൾ ലഭ്യമാണ് എന്നു പറയുന്നതിനു കൂടിയാണ്.
Reference
  • Albert, David Z. 2012. On the Origin of Everything. The New York Times. 
  • Aristotle. 2017 [387 – 322 BCE ] and D. S. Hutchinson and Monte Ransome (Ed.) Protrepticus (Exhortation to Philosophy). Johnson www.protrepticus.info
  • Einstein, A. (1905). On the Electrodynamics of Moving Bodies. In John Stachel (Ed.) Einstein’s Miraculous Year, Princeton University Press. Princeton, 123-160. 
  • Harris, Sam. 2010. The Moral Landscape. Free Press.
  • Hawking, Stephen and Leonard Mlodinow. 2010. The Grand Design. New York: Bentam Books.
  • Lakatose, Imre. 1978. The Methodology of Scientific Research Programmes. University of Cambridge Press. Cambridge. P.62.
  • Lauden, Larry. 1998 [1982]. Science at the Bar- Causes for Concern in Martin Curd and J.A. Cover (Ed.) Philosophy of Science: General Issues. W.W. Norton and Company, New York, 48-53.
  • Mohamed Nazeer. 2017. Science and Philosophy. Friday, 27 July 2018 
  • Okruhlik, Kathleen. 1994. Gender and Biological Sciences. Canadian Journal of Philosophy 24 (sup1):21-42 
  • Pigliucci, Massimo. 2016. The Progress of Philosophy.  
  • Rovelli, Carlo. 2015. Aristotle's Physics: A Physicist's Look. Aristotle's Physics: A Physicist's Look. Journal of the American Philosophical Association, 1, pp 23-40 doi:10.1017/apa.2014.11
  • Rovelli, Carlo. 2018. Physics Needs Philosophy / Philosophy Needs Physics.
    Ruse, Michael. 1982. A Philosopher at the Monkey Trial, New Scientist 1982 February 4; 93(1291): 317-319
  • Steven Weinberg. 1994. Against Philosophy in Dreams of a Final Theory, Chapter VII. Vintage.
    Suber, Peter. 1993. Is Philosophy Dead. The Earlhamite, 112(2), pp. 12-14. Retrieved June 7, 2016
കേരളീയം. ഒക്ടോബർ. 2019.

  

About Me

My photo
ഗവേഷകന്‍. വിഷയം തത്വചിന്ത.

Followers